ചെന്ത്രാപ്പിന്നി: മട്ടുപ്പാവിൽ ചെണ്ടുമല്ലി വസന്തം വിരിയിച്ച് അഞ്ചാംക്ലാസുകാരൻ. എടത്തിരുത്തി പഞ്ചായത്തിലെ മാങ്കര വട്ടിൽ സുജിത്ത് - സ്റ്റെഫി ദന്പതികളുടെ മകൻ ഗൗതമാണ് കൃഷിയോടുള്ള ഇഷ്ടത്തിൽ മട്ടുപ്പാവിൽ പൂങ്കാവനമൊരുക്കിയത്.
ചെന്ത്രാപ്പിന്നി എസ്എൻ വിദ്യാഭവനിലെ വിദ്യാർഥിയായ ഗൗതം രണ്ടുവർഷമായി കൃഷിയിൽ സജീവമാണ്. പച്ചക്കറി നട്ടായിരുന്നു തുടക്കം. പിന്നീടു പൂക്കൃഷിയിലേക്കു ശ്രദ്ധ തിരിച്ചു. അമ്മൂമ്മയും മികച്ച ജൈവകർഷകയുമായ ഷീജ ഗുരുവായൂരാണു ഗൗതമിന്റെ പ്രചോദനം. അമ്മൂമ്മയിൽനിന്ന് കാർഷികരീതികൾ മനസിലാക്കിയ ഗൗതം, പഠനത്തോടൊപ്പം കൃഷിയും ജീവിതത്തിന്റെ ഭാഗമാക്കി.
മട്ടുപ്പാവിൽ ചെടിച്ചട്ടികളിൽ 120 ചെണ്ടുമല്ലി തൈകളാണ് നട്ടുവളർത്തിയത്. പരിമിതമായ സ്ഥലത്ത് ശാസ്ത്രീയ ജൈവക്കൃഷി നടത്താമെന്നാണു കുട്ടിക്കർഷകൻ കാട്ടിത്തരുന്നത്.
ഇന്നലെ രാവിലെ നടന്ന ചടങ്ങിൽ കെ.കെ. വത്സരാജ് എംഎൽഎ ചെണ്ടുമല്ലി വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. എടത്തിരുത്തി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബൈന പ്രദീപ്, നാട്ടിക റൂറൽ ബാങ്ക് പ്രസിഡന്റ് അഡ്വ. വി.കെ. ജ്യോതിപ്രകാശ്, വാർഡ് മെംബർ സാജിത അഷറഫ്, കൃഷി ഓഫീസർ കെ.എ. മേഘ എന്നിവർ പങ്കെടുത്തു.